തിരുവനന്തപുരം: വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡല്‍ഹിയില്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുക്കും. ഇവിടെവച്ചാകും നിവേദനം സമര്‍പ്പിക്കുക.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടമെടുക്കല്‍ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക വര്‍ഷം മുഴുവന്‍ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയില്‍ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന് അനുവദിച്ച 1,877 കോടി രൂപയും വെട്ടിക്കുറച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമുള്ള റെയില്‍വേ പദ്ധതി അനുവദിക്കുക, ഗതാഗത്തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ റെയില്‍വേ സൗകര്യങ്ങള്‍ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിക്കും.
കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.